അമേരിക്കൻ കമ്പനിയായ ആന്ത്രോപ്പിക്കിന്റെ ഏറ്റവും പുതിയ നിർമിത ബുദ്ധി (എഐ) മോഡലുകളായ ഫാബിൽ 5, മിത്തോസ് 5 എന്നിവയ്ക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തി. യുഎസ് പൗരന്മാരല്ലാത്ത വിദേശികൾക്കും, കമ്പനിയിലെ യുഎസ് ഇതര ജീവനക്കാർക്കും ഈ മോഡലുകൾ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ക്ലോഡ് പ്ലാറ്റ്‌ഫോമിൽ നിന്ന് ഈ എഐ മോഡലുകളെ ഇതിനകം പിൻവലിച്ചു കഴിഞ്ഞു.
സുരക്ഷാ ഭീഷണിയും ആശങ്കകളും
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ അപ്രതീക്ഷിത നടപടി. എങ്കിലും, കൃത്യമായ കാരണങ്ങൾ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ മോഡലുകളിലെ അത്യാധുനിക സാങ്കേതികവിദ്യകൾ സർക്കാർ സംവിധാനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങൾ നടത്താൻ ദുരുപയോഗം ചെയ്യപ്പെടാം എന്ന ആശങ്കയാണ് ഇതിനു പിന്നിലെന്ന് വിദഗ്ധർ വിലയിരുത്തുന്നു. പ്രതിരോധ ആവശ്യങ്ങൾക്കായി എഐ മോഡലുകൾ വികസിപ്പിക്കാനുള്ള യുഎസ് ഭരണകൂടത്തിന്റെ നീക്കത്തോട് ആന്ത്രോപിക്ക് സഹകരിക്കില്ലെന്ന് നിലപാടെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ നിയന്ത്രണമെന്ന് കരുതുന്നവരും ഏറെയാണ്. ആഗോളതലത്തിൽ എഐ മേഖലയിൽ സർക്കാർ ഇത്തരമൊരു വിലക്ക് ഏർപ്പെടുത്തുന്നത് ആദ്യമായാണ്.
ഇന്ത്യൻ ഐടി വിപണിയിലെ പ്രതിസന്ധി
ആന്ത്രോപ്പിക്കിന്റെ പുതിയ മോഡലുകളെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ ഓഹരി വിപണിയെയും ബാധിച്ചിരുന്നു. വ്യാഴാഴ്ച മാത്രം നിഫ്റ്റി ഐടി സൂചികയിൽ 2.7 ശതമാനമാണ് ഇടിവുണ്ടായത്. വാര്യാടിസ്ഥാനത്തിൽ സൂചിക ഒരു ശതമാനത്തോളം താഴേക്ക് പോയി. തിങ്കളാഴ്ച വിപണി ഈ സാഹചര്യത്തോട് എങ്ങനെ പ്രതികരിക്കുമെന്ന ആകാംക്ഷയിലാണ് നിക്ഷേപകർ.
സ്വയംപര്യാപ്തത അനിവാര്യം
ഈ സാഹചര്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമായ ചില പാഠങ്ങൾ നൽകുന്നുണ്ടെന്ന് പ്രമുഖ വ്യവസായികൾ ചൂണ്ടിക്കാട്ടുന്നു. എഐ മേഖലയിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കണമെന്ന് മണിപ്പാൽ ഗ്ലോബൽ എജ്യൂക്കേഷൻ ചെയർമാൻ ടി.വി.മോഹൻദാസ് പൈ ആവശ്യപ്പെട്ടു. ഇതിനായി 50,000 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ ഒരു ‘ഇന്ത്യ എഐ മിഷൻ’ രൂപീകരിക്കണമെന്നും, നന്ദൻ നിലേകനിയെ ഇതിന്റെ വൈസ് ചെയർമാനായി നിയമിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു.
സാങ്കേതികവിദ്യ പുതിയ കാലത്തെ ആയുധമാണെന്ന് സോഹോ കോർപറേഷൻ മുൻ സിഇഒ ശ്രീധർ വെമ്പു അഭിപ്രായപ്പെട്ടു. “സാങ്കേതിക വിദ്യയാണ് പുതിയ ആയുധം. ദേശസുരക്ഷയും പരമാധികാരവുമെല്ലാം സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഗോളവൽകരണം മരിച്ചിരിക്കുന്നു. മുന്നോട്ടു കുതിക്കാൻ ഇന്ത്യ സ്വന്തം വഴികൾ കണ്ടെത്തിയേ തീരൂ,” അദ്ദേഹം വ്യക്തമാക്കി. ഓപ്പൺ സോഴ്സ് മോഡലുകൾ ഉപയോഗിച്ച് സ്വന്തമായി എഐ വികസിപ്പിക്കാനും, ഗവേഷണ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താനും ഇന്ത്യ തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Original article: News Kerala
Labels: Business, India, Kerala, Tech News