കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം കെപിസിസി ആസ്ഥാനത്ത് ഉച്ചയ്ക്ക് 1 മണിക്ക് ചേരുന്ന നിയമസഭാ കക്ഷിയോഗത്തിൽ മുഖ്യമന്ത്രിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് തീരുമാനം. ഹൈക്കമാൻഡ് തീരുമാനം മുദ്രവെച്ച കവറിലായാകും യോഗത്തിൽ അവതരിപ്പിക്കുക.
എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്ക് എന്നിവർക്കൊപ്പം ദീപ ദാസ് മുൻഷിയും യോഗത്തിൽ പങ്കെടുക്കും. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗത്തിൽ സന്നിഹിതരായിരിക്കും. അതേസമയം, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ദില്ലിയിൽ തുടരുകയാണ്.
ഇന്ന് വൈകിട്ടോടെ യുഡിഎഫ് നിയമസഭാ കക്ഷി നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും. ഇതിന്റെ ഭാഗമായി കേരളാ കോൺഗ്രസ് (ജോസഫ്), ആർഎസ്പി എന്നീ കക്ഷികളുടെ നേതാക്കൾ തിരുവനന്തപുരത്തെത്തും. ഗവർണർക്ക് പിന്തുണക്കത്ത് കൈമാറാനാണ് മുന്നണിയുടെ തീരുമാനം.
അതേസമയം, മുഖ്യമന്ത്രി സ്ഥാനാർത്ഥി നിർണയത്തിൽ മുസ്ലീം ലീഗ് നേതൃത്വം അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം. സതീശന് അനുകൂലമായ നിലപാട് ഹൈക്കമാൻഡ് സ്വീകരിക്കുമെന്നായിരുന്നു ഇന്നലെ പാണക്കാട് ചേർന്ന ലീഗ് നേതൃയോഗത്തിന്റെ വിലയിരുത്തൽ. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ ലീഗ് നേതൃയോഗം വീണ്ടും ചേരും. വി.ഡി. സതീശനെയല്ല മുഖ്യമന്ത്രിയായി തീരുമാനിക്കുന്നതെങ്കിൽ ഈ യോഗം നിർണായകമാകും.
